Kattayil Palakottu Devi temple
About Kattayil Palakottu Devi temple
" സര്വ്വ മംഗള മംഗല്യേ ശിവേ സര്വാര്ത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ "
Tags
🕉ഓം ഐം ക്ളീം സൗംഹ്രീം ഭദ്രകാള്യൈ നമഃ🕉
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ഓടനാവട്ടം കട്ടയിൽ ദേശത്ത് തികച്ചും ഗ്രാമീണതയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധവും ചിരപുരാതനവുമായ ശ്രീ പാലയ്ക്കോട്ട് ഭഗവതിക്ഷേത്രത്തിന് ഏകദേശം ആയിരത്തിൽപരം വർഷം പഴക്കമുള്ളതായി ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു. ആരാധനാമൂർത്തിയായി അഷ്ടസ്വരൂപിണിയായ ഭഗവതി ഇവിടെ കുടികൊള്ളുന്നു. 2016 മാർച്ച് മാസം 10-ാം തീയതി 12.15 ന് ക്ഷേത്രത്തിന്റെ നവീകരണ ഭാഗമായി വിധിപ്രകാരം ആധാരശിലാസ്ഥാപനം ഷഡാധാരപ്രതിഷ്ഠയിൽ നടക്കുകയും പുനർനിർമ്മിക്കുകയും ചെയ്തു. ആധാരശില, ധന്യപീഠം, നിധികുംഭം, പത്മദളം, കൂർമ്മം, യോഗനാളം,നപുംസക ശില എന്നിവ ചേരുന്നതാണ് ഷഡാധാരം. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹാതം , പഞ്ചപ്രാണം, വിശുദ്ധി, മുകളിൽ ആജ്ഞ എന്നീ ആധാരചക്രങ്ങളെ ആസ്പദമാക്കിയാണ് ഷഡാധാരപ്രതിഷ്ഠ ചെയ്യുന്നത്. ക്ഷേത്രപുനർനിർമ്മിതിയുടെ വിവിധ ഘട്ടങ്ങളിൽ കണക്കിൽ അണുവിട തെറ്റാതെ കൃഷ്ണശിലയിൽ പഞ്ചവർഗ്ഗവും, പൂർണ്ണമായും വനത്തിലെ തേക്കുതടി ഉപയോഗിച്ച് തച്ചുശാസ്ത്രത്തിൽ നൂതനകാലഘട്ടത്തിന് യോജിച്ച കൊത്തുപണികളോടു കൂടി ക്ഷേത്രത്തിന്റെ ചട്ടക്കൂടും, ഉത്തരക്കൂടും , ചെമ്പോല ഉപയോഗിച്ച് മേച്ചിൽപുറവും, സ്വർണ്ണം കൊണ്ട് പൂശിയ താഴികക്കുടവും ശ്രീ.രാജു മുത്തോലി (റിട്ട.ക്ഷേത്രം ശില്പി, തിരുവിതാംകൂർ ദേവസ്വം ബോർഡ്) വാസ്തുശില്പകലാ വൈദഗ്ധ്യത്തിൽ നിർമ്മിച്ചു നൽകി. ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിച്ച് പുനഃപ്രതിഷ്ഠാകർമ്മം നടത്തുവാൻ കഴിഞ്ഞുവെന്നത് പാലയ്ക്കോട്ട് ഭഗവതിയുടെ അനുഗ്രഹം ഒന്നു കൊണ്ട് മാത്രമാണ്. പുനഃപ്രതിഷ്ഠാകർമ്മം 2017 ഫെബ്രുവരി 6 (1192 മകരം 24) തിങ്കളാഴ്ച രാവിലെ 9.40നും 10.20നും മദ്ധ്യേ ക്ഷേത്രം തന്ത്രി അടൂർ പന്നിവിഴ ഇടമനമഠത്തിൽ ബ്രഹ്മശ്രീ. ശ്രീനാരായണര് പണ്ടാരത്തിൽ നിർവ്വഹിക്കും.
പുനർനിർമ്മിതിയുടെ മുൻപുള്ള ക്ഷേത്രം കരിങ്കല്ലും തടികളും പ്രധാനമായും പ്ളാവ്, ആഞ്ഞിൽ, മേച്ചിലോട് എന്നിവയാൽ നിർമ്മിക്കപ്പെട്ടവയായിരുന്നു. ചട്ടക്കൂട്ടിലെ ആഞ്ഞിലിപലകയിൽ പഴയ മലയാള അക്കത്തിൽ ൮൪ (84)എന്ന് കൊത്തിവച്ചിട്ടുണ്ടായിരുന്നു. പല പ്രാവശ്യം ജീർണ്ണോദ്ധാരണം നടന്നിട്ടുണ്ടെന്ന് പഴമക്കാർ പറയുന്നു. ക്ഷേത്രം നിർമ്മിക്കപ്പെട്ടതോ ജീർണ്ണോദ്ധാരണം ചെയ്യപ്പെട്ട വർഷമോ ആയിരിക്കുമത് എന്ന് അനുമാനിക്കപ്പെടുന്നു. പഴയക്ഷേത്രത്തിന്റെ തോത് അംഗുലം, കോൽ കണക്കിൽ തന്നെയാണ് പുതിയക്ഷേത്രവും നിർമ്മിച്ചിട്ടുള്ളത്. അതിനു മുമ്പുള്ള വിവരങ്ങളൊന്നും നമ്മുടെയിടയിൽ അറിയാവുന്നവർ ഇല്ലെന്ന് തന്നെ പറയാം. എന്നാൽ ഇവിടെയുള്ള സ്ഥലനാമങ്ങളുടേയും ഗൃഹപ്പേരുകളുടേയും അടിസ്ഥാനത്തിൽ ക്ഷേത്രത്തിനെക്കുറിച്ച് നൂറ്റാണ്ടുകൾക്കുമുമ്പേ ഇന്നാട്ടിലെ നിവാസികളുടെ ആരാധനാമൂർത്തിയായി പാലയ്ക്കോട്ടുദേവി കുടികൊണ്ടിരുന്നുവെന്നതിന് തെളിവുണ്ടെന്ന് ചരിത്രഗവേഷകർ അഭിപ്രായപ്പെടുന്നു.
പണ്ട് ഇവിടം പാല (ചെമ്പകം, കള്ളിപ്പാല, യക്ഷിപ്പാല, ഏഴിലംപാല) മരങ്ങളുടെ ഘോരവനമായിരുന്നുവെന്നും പാലയുടെ പോട്ടിൽ എവിടെ നിന്നോ ഒരു പൂവൻകോഴി പറന്ന് വന്നിരിക്കുകയും നട്ടുച്ച നേരത്ത് കോഴിയുടെ ഉച്ചത്തിലുള്ള കൂവൽ കേട്ട് അതു വഴി വന്ന ഒരു തച്ചൻ തന്റെ കയ്യിലുള്ള പണിയായുധം കൊണ്ട് പോട്ടിൽ തുളച്ച് നോക്കിയപ്പോൾ കോഴി അപ്രത്യക്ഷമായിയെന്നും പോട്ടിൽ നിന്നും ചോര വാർന്നുവരുന്നത് കണ്ട് ഭീതിപ്പെട്ട തച്ചൻ പാലവനത്തിൽ ദേവീസാന്നിദ്ധ്യമുണ്ടെന്ന് മനസ്സിലാക്കി ദേവിയെ പാലപ്പോട്ടിൽ കുടിയിരുത്തി പൂജ ചെയ്തുവെന്നുമുള്ള ഐതിഹ്യവുമുണ്ട്. പിൽക്കാലത്ത് ഈ സ്ഥലം ലോപിച്ച് പാലക്കോടായി മാറി.
ദ്രാവിഡ സംസ്കാരത്തിലുള്ള വൈവിധ്യമാർന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ക്ഷേത്രകലകളും കൊണ്ട് സമ്പുഷ്ടമാണ് ഈ ക്ഷേത്രം. മീനമാസത്തിലെ ഭരണി നക്ഷത്രത്തിലാണ് ദേവിയുടെ തിരുവുത്സവം കൊണ്ടാടുന്നത്. തിരുവുത്സവത്തിന് മുമ്പുതന്നെ തുടക്കമായി ഇവിടെ 41 ദിവസത്തെ തോറ്റംപാട്ട് ആരംഭിക്കുന്നു. തികച്ചും വായ്മൊഴിയായി തുടർന്നുവന്ന ഒരു കലാരൂപമാണിത്. ദേവിയുടെ കഥകൾ പാടിപ്പുകഴ്ത്തുകയാണിതിന്റെ ഐതിഹ്യം. സംഘകാലത്തിലെ കണ്ണകീചരിതം കഥയാണ് ഇതിവൃത്തം. ഏവർക്കും മനസ്സിലാക്കുവാൻ എളുപ്പമുള്ള ശൈലിയിലാണ് ഇവിടെ തോറ്റംപാട്ട് ആലപിക്കുന്നത്. ആയതിനാൽ ധാരാളം ഭക്തജനങ്ങൾ പാട്ട് കേൾക്കുവാൻ ഇവിടെ എത്തുന്നുണ്ട്. ജനനപ്പാട്ട്, കൊല്ലും തോറ്റും, മാലവയ്പ് പാട്ട് എന്നിവ തോറ്റംപാട്ടിന്റെ പ്രധാന ഭാഗങ്ങളാണ്. ദേവിയും ബാലകരുമായുള്ള മംഗല്യമാണ് മാലവയ്പ് പാട്ടിന്റെ കഥയിലെ ഉള്ളടക്കം. ഉത്സവങ്ങൾക്ക് തൃക്കൊടിയേറി എട്ടാം നാൾ മീനഭരണി തിരുവുത്സവം. തലേദിവസം അശ്വതി നാളിൽ രാവിലെ 6 മണിക്ക് ആയിരക്കിന് അംഗനമാർ ഇവിടെ പൊങ്കാല അർപ്പിക്കുന്നു. നാനാദിക്കിൽ നിന്നും ധാരാളം ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചേരുന്നുണ്ട്. അശ്വതിനാളിൽ 101 സ്വരൂപങ്ങൾക്കു വിശേഷാൽ പൂജയും , രാത്രി 9 മണിക്ക് പള്ളിവേട്ട അമ്പലത്തുംകാലയിൽ നിന്നാരംഭിക്കുന്നു. ദേവിയുടെ പിതാവായ ശ്രീപരമശിവൻ വേടന്റെ വേഷത്തിൽ വേട്ടയ്ക്ക് പോയിവരുന്നതാണ് ഈ ചടങ്ങ്. ഭരണിനാളിൽ രാവിലെ ഉരുൾ, തലയാട്ടം, വേലൻപാട്ട്, സർപ്പകാവിൽ പുള്ളുവൻപാട്ട് എന്നീ വഴിപാടുകൾ നടത്തുന്നു. വൈകിട്ട് 4 മണിക്ക് ഗരുഢൻ തൂക്കം, കുട്ടികളെ എടുത്തുതൂക്കം, ചമയത്തൂക്കം, പ്രാത്തൂക്കം, അമ്മാതൂക്കം(കുട്ടികളെ ഒരുവലത്ത് എടുത്തുതൂക്കുന്നത്), കെട്ടിതൂക്കം, പണ്ടാരതൂക്കം തുടങ്ങിയ ക്ഷേത്രകലകൾ നൂറ്റാണ്ടുകളായി തന്നെ നടന്നുപോരുന്നു. തികഞ്ഞ വ്രതാനുഷ്ഠാനങ്ങളോടെ നടന്നുപോരുന്ന ക്ഷേത്രകലകളാണിവയെല്ലാം. ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന യോഗീശ്വരകളരിയിൽ നിന്നാണ് ഇവയെല്ലാം ആരംഭിക്കുന്നത്. ദേവീചരിതത്തിൽ ദാരികാസുരനുമായുള്ള യുദ്ധത്തിന് ദേവിയുടെ പടയാളികളായിട്ടാണ് ഇത്തരം കലകളുടെ സങ്കല്പം. ദാരികൻ കഠിന തപസ്സുകൊണ്ട് പരമശിവനെ പ്രത്യക്ഷപ്പെടുത്തി വരം നേടിയ കഥ ഇവിടെ അന്വർത്ഥമാകുന്നുണ്ട്. ആണിനാലോ പെണ്ണിനാലോ, ഭൂമിയിലോ ആകാശത്തോ, രാത്രിയോ പകലോ തന്നെ നിഗ്രഹിക്കാൻ പാടില്ല എന്നും ഒരു തുള്ളി രക്തം ഭൂമിയിൽ പതിച്ചാൽ തുല്യരായ ഒരായിരം അസുരന്മാർ ജന്മമെടുക്കണമെന്നുമാണ് വരം ലഭിച്ചിട്ടുള്ളത്. അഹങ്കാരിയായ ദാരികന് ഒരിക്കൽ പെൺ കയ്യാൽ മരണമുണ്ടെന്ന മറുവരം ലഭിക്കുകയും ചെയ്തു. ആയതിനാൽ ദേവിയെ ദാരികനിഗ്രഹത്തിന് സഹായിക്കുന്ന പടയാളികൾ എന്ന തരത്തിലാണ് വില്ലിൽ തൂങ്ങി പയറ്റുന്നതിന്റെ ആശയം. അങ്കത്തിന് കച്ചകെട്ടി അരയും തലയും മുറുക്കി വാളും പരിചയും വീശി അടവുകൾ പയറ്റുന്നു. പടയാളികൾ മുഖത്ത് പുള്ളി(ചുട്ടി) കുത്തി തെക്കൻ കളരി അഭ്യസിക്കുന്ന മറ്റൊരു പ്രധാന കലാരൂപമാണ് കുത്തിയോട്ടം.
കാടുജാതിമുകൾ മലയപ്പൂപ്പൻ എന്നൊരു സങ്കല്പത്തെ ഓർമ്മപ്പെടുത്തി ചൂട്ടുഴിയൽ വിത്തുവിതറൽ എന്നിങ്ങനെയുള്ള പ്രാചീനസംസ്കാരവും ഇവിടെ നിലകൊള്ളുന്നു. ദുരിതങ്ങൾ മാറുന്നതിനായി എല്ലാ ഭവനങ്ങളും സന്ദർശിച്ച് ചൂട്ടുഴിഞ്ഞ് നെൽവിത്ത് വിതറി ക്ഷേത്രത്തിൽ തിരിച്ചെത്തുന്നു.
വൃശ്ചികച്ചിറപ്പിനോടനുബന്ധിച്ച് നടത്തുന്ന ഗുരുതിപൂജ(കുരുതി) ദ്രാവിഡ സംസ്കാരത്തിന് മറ്റൊരുദാഹരണമാണ്. പണ്ടിവിടെ കോഴിക്കുരുതി നടന്നിരുന്നതായി പറയപ്പെടുന്നു. സർപ്പക്കാവിലെ ആയില്യം മഹാമഹം തുലാമാസത്തിലെ ആയില്യം നാളിലാണ്. കാവിൽ കളമെഴുത്തും പുള്ളുവൻ പാട്ടും, നൂറുപാലും ഊട്ടും, സർപ്പം തുള്ളൽ, മൂന്ന് വർഷം കൂടുമ്പോൾ സർപ്പബലി എന്നിവയാണ് മുഖ്യമായി നടക്കുന്നത്.
ഗണപതി, ശാസ്താവ്, മുരുകൻ, ഉമാമഹേശ്വരൻ, എന്നീ ഉപദേവതകളും, ക്ഷേത്രത്തിനുതെക്ക് യോഗീശ്വരക്കളരിയും, സർപ്പക്കാവ്, മൂർത്തിക്കാവ് തുടങ്ങിയ കാവുകളും ഇവിടെ മുഖ്യമായി ആരാധിക്കപ്പെടുന്നു. ചൊവ്വാഴ്ച തോറും കാര്യസിദ്ധിപൂജ(നവാക്ഷരീപൂജ), വെള്ളിയാഴ്ച തോറും നാരങ്ങാവിളക്ക്, ഐശ്വര്യപൂജ, ലക്ഷ്മീദീപം, തുടങ്ങിയ പൂജകളും നടക്കുന്നു. നേർച്ചകൾ ചെയ്യുന്ന ഭക്തർക്ക് ഉദ്ദിഷ്ടകാര്യസിദ്ധിയും ഫലപ്രാപ്തിയും ലഭിക്കുന്നുവെന്നും ധാരാളം അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.
കൊട്ടാരക്കര ഓയൂർ റൂട്ടിൽ ഓടനാവട്ടം ഠൗണിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറ് സൊസൈറ്റിമുക്കിനും അമ്പലത്തുംകാലയ്ക്കും മദ്ധ്യത്തായി വിശാലമായ ഭൂവിസ്തൃതിയിൽ പ്രകൃതിരമണീയമായ ചുറ്റുപാടിൽ കട്ടയിൽ ശ്രീപാലയ്ക്കോട്ടമ്മ തലമുറകളുടെ രക്ഷകയായി ഏവർക്കും ആശ്രയമായി കുടികൊള്ളുന്നു